ന്യൂഡൽഹി: സമൂഹമാധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുന്ന ‘കോക്രോച്ച് ജനതാ പാർട്ടിയുടെ (സിജെപി)’ ആദ്യ എക്സ് അക്കൗണ്ട് റദ്ദാക്കിയത് കേന്ദ്രസർക്കാരിന്റെ നിർദേശപ്രകാരം.
സിജെപിയുടെ സമൂഹമാധ്യമ അക്കൗണ്ടിൽ നിന്നും ദേശീയ സുരക്ഷയ്ക്ക് ഭീഷണി ഉയർത്തുന്ന ഉള്ളടക്കങ്ങൾ പോസ്റ്റ് ചെയ്യുന്നുവെന്ന് ചൂണ്ടിക്കാട്ടി ഇന്റലിജൻസ് ബ്യൂറോ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണു നടപടി.
ഐടി ആക്ടിലെ സെക്ഷൻ 69(എ) പ്രകാരമാണ് അക്കൗണ്ട് തടഞ്ഞുവയ്ക്കാൻ എക്സിന് കേന്ദ്രസർക്കാർ നിർദേശം നൽകിയത്.
സിജെപിയുടെ ആദ്യ എക്സ് അക്കൗണ്ട് കേന്ദ്രസർക്കാർ പൂട്ടിയെങ്കിലും രണ്ടാമത് തുടങ്ങിയ അക്കൗണ്ട് പതിനായിരങ്ങളാണ് ഫോളോ ചെയ്യുന്നത്. അതേസമയം, രണ്ടു ദിവസത്തിനുള്ളിൽ രണ്ടു കോടിയോളം ഫോളോവേഴ്സിലെത്തിയ സിജെപിയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിനെതിരേ ഇതുവരെയും നടപടികളൊന്നും സ്വീകരിച്ചിട്ടില്ല. എന്നാൽ, വരും ദിവസങ്ങളിൽ ഇതിനായുള്ള നടപടിയുണ്ടാകുമെന്നാണു സൂചന.
തൊഴിലില്ലാത്ത യുവാക്കളെ വിമർശിച്ച ചീഫ് ജസ്റ്റീസ് സൂര്യകാന്തിന്റെ വിവാദ പരാമർശത്തിനു പിന്നാലെയാണ് കോക്രോച്ച് ജനതാ പാർട്ടി സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടുന്നത്. ബോസ്റ്റണ്‍ സർവകലാശാലാ വിദ്യാർഥിയായ അഭിജീത് ദിപ്കെയായിരുന്നു ഈ ആക്ഷേപഹാസ്യ കൂട്ടായ്മയ്ക്കു പിന്നിൽ.
പാക്കിസ്ഥാനിലും പാറ്റാ പാർട്ടി
ഇന്ത്യയിലെ പാറ്റാ പാർട്ടിക്കു സമാനമായ ആക്ഷേപഹാസ്യ ഓണ്‍ലൈൻ രാഷ്ട്രീയ കൂട്ടായ്മ പാക്കിസ്ഥാനിലും പ്രചരിക്കുന്നുണ്ട്. കോക്രോച്ച് അവാമി ലീഗ് (സിഎഎൽ), കോക്രോച്ച് അവാമി പാർട്ടി (സിഎപി) തുടങ്ങിയ പേരുകളിലാണ് ഓണ്‍ലൈൻ രാഷ്ട്രീയകൂട്ടായ്മ പാക്കിസ്ഥാനിൽ പ്രചരിക്കുന്നത്. എന്നാൽ ഇന്ത്യയിലെ നീക്കവുമായി ഇതിനു ബന്ധമില്ല.